പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ വന്നതിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്.

ചന്ദ്രിക പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച തുക വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.  അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത് ഇതില്‍ അഞ്ച് കോടിരൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്. നിലവില്‍ മേല്‍പ്പാലം അഴിമതിയില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ തയറാണെന്നുമാണ് വിജിലന്‍സ് നിലപാട്. അനുമതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്.