രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും അനുമതി നല്‍കി. ആഭ്യന്തര സർവ്വീസുകളിൽ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്. പുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കൊറോണ നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

അതേസമയം, രാജ്യത്ത് എട്ട് മാസത്തിന് ശേഷം കൊറോണ പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്.

26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.