ഒളിച്ചോടിയ കമിതാക്കളെ ബന്ധുക്കൾ മൃഗീയമായി കൊലപ്പെടുത്തി; മൃതദേഹങ്ങൾ ഉപേക്ഷിച്ചത് രണ്ട് സംസ്ഥാനങ്ങളിൽ; യുവാവിനോട് ചെയ്തത് സമാനതകളില്ലാത്ത കൊടും ക്രൂരത

ന്യൂഡെല്‍ഹി: ഒളിച്ചോടിയ കമിതാക്കളെ പിടികൂടി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലായി കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ദുരഭിമാന കൊലപാതകമാണെന്നും പിന്നില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളാണെന്നുമാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിൻ്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂലായ് 31-നാണ് ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരില്‍ നിന്ന് കമിതാക്കള്‍ ഡെല്‍ഹിയിലേക്ക് പോയത്. ഡെല്‍ഹിയില്‍ നിന്ന് ഇരുവരെയും പിടികൂടി മദ്ധ്യപ്രദേശില്‍ എത്തിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊന്നത്. യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്.

ശരീരത്തില്‍ നിരവധി തവണ കുത്തിയശേഷം മരിക്കുന്നതിനുമുമ്പ് സ്വകാര്യ ഭാഗങ്ങള്‍ കീറിമുറിച്ച്‌ വികൃതമാക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. കുടുംബത്തിന്റെ ഇഷ്ടത്തിന് വിപരീതമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചു. ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊലപാതകങ്ങള്‍ സാധാരണമാണെങ്കിലും ഇത്രയും ക്രൂരമായ കൊലപാതകം ആദ്യമാണെന്നാണ് പൊലീസ് പറയുന്നത്.