സാങ്കേതിക സർവകലാശാല പരീക്ഷകൾ നിർത്തിവെക്കണമെന്ന പ്രത്യേക ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡെൽഹി: കൊറോണ വ്യാപനം കണക്കിലെടുത്ത് എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹർജി സുപ്രീംകോടതി തള്ളി.

കൊറോണ വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവെക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള ആറാം സെമസ്റ്ററിലെ 29 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

കൊറോണ ബാധമൂലമോ അനുബന്ധ പ്രശ്നങ്ങൾ കൊണ്ടോ പരീക്ഷ എഴുതാനാകാത്ത വിദ്യാത്ഥികൾക്ക് മറ്റൊരു അവസരം നൽകും. അത് അവരുടെ ആദ്യ ചാൻസ് ആയി തന്നെ പരിഗണിക്കുമെന്നും സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു.

സർവകലാശാല വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകാൻ സർവകലാശാലയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയത്. സാങ്കേതിക സർവകലാശാലയ്ക്ക് വേണ്ടി പി വി ദിനേശും വിദ്യാർത്ഥികൾക്ക് വേണ്ടി രഞ്ജിത് മാരാരും ഹാജരായി.