കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ മരിച്ച സംഭവം; പോലീസിന് ക്ലീൻ ചിറ്റ്

ലക്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ മരിച്ച സംഭവത്തിൽ പോലീസിന് ക്ലീൻ ചിറ്റ്. തെളിവുകളെല്ലാം പോലീസിന് അനുകൂലമാണെന്നാണു കേസ് അന്വേഷിക്കുന്ന മൂന്നംഗ കമ്മിഷന്റെ കണ്ടെത്തൽ. സംഭവത്തിൽ പൊലീസുകാർക്കും പരുക്കേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസിന് അനുകൂലമാണെന്ന് കമ്മിഷൻ വിലയിരുത്തി.

മധ്യപ്രദേശിൽനിന്നു കാൻപുരിലേക്കു വരുന്നവഴിയാണ് സംഭവം. അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതു പൊലീസ് മനഃപൂർവമുണ്ടാക്കിയ ഏറ്റുമുട്ടലാണെന്നാണ് മറുവാദം.

2001ൽ മുതിർന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബെയെ പിടികൂടാൻ യുപി കാൻപുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. അറസ്റ്റിലായി കാൻപുരിലേക്ക് പോകും വഴിയാണ് വാഹനം മറിയുന്നത്. രക്ഷപെടാൻ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.