ന്യൂഡെൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ പെട്രോൾ കമ്പനികളുടെ തട്ടിപ്പ്. ചെറുതായൊന്നു ക്രൂഡ് ഓയിൽ വില കൂടിയാൽ വർധന അടിച്ചേൽപ്പിക്കുന്ന കമ്പനികൾ വില കുറഞ്ഞിട്ടും പെട്രോൾ വില കുറയ്ക്കാതെ ഔദാര്യമെന്ന മട്ടിൽ പിടിച്ചു നിർത്തിയിരിക്കുകയാണ്. ജനത്തെ കബളിപ്പിക്കുന്ന അവസരവാദി രാഷ്ട്രീയ പാർട്ടികൾ ഇതൊന്നുമറിഞ്ഞമട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് ബാരലിന് 68.44 ഡോളറായാണ് കുറഞ്ഞത്. ബ്രെന്റ് ക്രൂഡിന് 70.59 ഡോളറാണ്. എന്നാല്‍ രാജ്യാന്തര വിപണിയിലെ ഈ കുറവിന്റെ നേട്ടം ഇന്ത്യൻ കമ്പനികൾ അറിഞ്ഞില്ല. ഇത്രയേറെ ഇന്ധനവില കുറഞ്ഞിട്ടും എണ്ണ വില കുറയ്ക്കാൻ കമ്പനികള്‍ തയ്യാറായിട്ടില്ല.
പെട്രോള്‍, ഡീസല്‍ വില എക്സൈസ് തീരുവയും ഡീലര്‍ കമ്മീഷനും മറ്റ് ഘടകങ്ങളും ചേര്‍ത്താണ് നിര്‍ണയിക്കുന്നത്. കമ്പനികളുടെ വിശാലമനസ്കത സമ്മതിക്കണം. തുടര്‍ച്ചയായ 28ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
മെയ് നാലിന് പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രതിദിന വില നിശ്ചയിക്കല്‍ പുനരാരംഭിച്ചതിന് ശേഷം ഇത്രയും അധികം ദിവസം തുടര്‍ച്ചയായി വില വര്‍ധനവില്ലാതെ തുടരുന്നത് ഇതാദ്യമാണ്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.83 രൂപയും ഡീസല്‍ ലിറ്ററിന് 97.45 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ 101.49 രൂപയും ഡീസല്‍ ലിറ്ററിന് 94.39 രൂപയുമാണ്. കൊല്‍ക്കത്ത – പെട്രോള്‍ 102.08 രൂപ, ഡീസല്‍- 93.02 രൂപ, ചണ്ഡീഗഡ് – പെട്രോള്‍ – 97.93 രൂപ, ഡീസല്‍- 89.50 രൂപ, റാഞ്ചി – പെട്രോള്‍- 96.68 രൂപ, ഡീസല്‍- 94.84 രൂപ, ലഖ്നൗ – പെട്രോള്‍ – 98.92 രൂപ, ഡീസല്‍ – 90.26 രൂപ, പട്ന – പെട്രോള്‍ 104.25 രൂപ, ഡീസല്‍ 95.57 രൂപ, ഭോപ്പാല്‍ – പെട്രോള്‍ 110.20 രൂപ, ഡീസല്‍- 98.67 രൂപ എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ ഇന്ധന നിരക്ക്.