പെഗാസസ് വിവാദത്തിൽ ഇളകിമറിഞ്ഞ് പാർലമെന്റിന്റെ ഇരു സഭകളും നാളത്തേക്ക് പിരിഞ്ഞു

ന്യൂഡെൽഹി: പെഗാസസ് വിവാദത്തിൽ ഇളകിമറിഞ്ഞ് പാർലമെന്റിന്റെ ഇരു സഭകളും. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന് രാജ്യസഭയിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂൽ എംപി ശന്തനു സെൻ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേർക്ക് എറിയുകയും ചെയ്തു.

പെഗാസസ് വിഷയത്തിൽ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിർത്തിവെച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ അംഗങ്ങൾക്ക് താൽപര്യമില്ലെന്നാണ് സഭയിലെ തർക്കങ്ങൾ കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ബഹളത്തെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.

ലോക്സഭയിൽ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തര വേളയ്ക്കിടെ സഭ നിർത്തിവെക്കേണ്ടിവന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് സ്പീക്കർ ഓം ബിർള സഭ നിർത്തിവെച്ചത്.

കാർഷിക നിയമങ്ങൾക്കെതിരേ കോൺഗ്രസ്, അകാലിദൾ എംപിമാർ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. പെഗാസസ് വിഷയമുയർത്തി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ പോഡിയത്തിന് സമീപം തടിച്ചുകൂടി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടർന്ന് ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പുനൽകി. രാജ്യസഭയിൽ കൊറോണ സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യുന്നുണ്ട്. ഇവിടെ ഏതു വിഷയവും ചർച്ചചെയ്യാൻ തയ്യാറാണ്. ചോദ്യോത്തര വേള ഓരോ മെമ്പർമാരുടെയും അവകാശമാണ്, പ്രഹ്ലാദ് ജോഷി പറഞ്ഞു.