മലേഷ്യന്‍ സ്വദേശിയായ നടിയെ പീഡിപ്പിച്ച കേസ്; തമിഴ്‌നാട് മുന്‍ മന്ത്രി മണികണ്ഠന്റെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: മലേഷ്യന്‍ സ്വദേശിയായ നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന്‍റെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. വിവാഹം വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ചില തമിഴ് തെലുങ്ക് സിനിമകളിലും പരാതിക്കാരിയായ യുവതി അഭിനയിച്ചിട്ടുണ്ട്. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്.

ഭാര്യയുമായി അകന്നുകഴിയുകയാണെന്നും ഉടന്‍ വിവാഹം ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. ഒരുമിച്ച് കഴിഞ്ഞ സമയത്ത് മൂന്ന് തവണ തന്നെ ഗര്‍ഭഛിത്രം നടത്തിയെന്ന് യുവതി പരാതിപ്പെട്ടു. മന്ത്രി പദവിക്ക് പ്രശ്നമാകുമെന്ന് കണ്ടതോടെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. 2017ല്‍ യുവതി പരാതിയുമായി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിച്ചു. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് മണികണ്ഠനെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി പുറത്താക്കിയിരുന്നു.

മന്ത്രിസ്ഥാനം നഷ്ടമായതോടെ മണികണ്ഠൻ യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായി. പുറത്തുപറഞ്ഞാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. ഒരുമിച്ച് കഴിഞ്ഞ സമയത്തെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞും ഭീഷണി തുടര്‍ന്നു. മന്ത്രിയുടെ ഭീഷണി സന്ദേശം അടക്കമുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും യുവതി പുറത്ത് വിട്ടിരുന്നു.

മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും അണ്ണാഡിഎംകെ സര്‍ക്കാരിന്‍റെ സമയത്ത് പൊലീസ് നടപടിക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം യുവതി വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയപ്രേരിത നീക്കമെന്നും ഡിഎംകെയുടേത് വിലകുറഞ്ഞ നാടകമെന്നും അണ്ണാഡിഎംകെ ആരോപിച്ചു.