ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്ന ഐപിഎല്‍ കളിയല്ല രാഷ്ട്രീയം; ജിതിന്‍ പ്രസാദയുടെ കൂറ് മാറ്റത്തില്‍ തരൂര്‍

ന്യൂഡെല്‍ഹി: ‘ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്ന ഐപിഎല്‍ പോലെ ആകരുത് രാഷ്ട്രീയം’ – മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസിലെ പ്രധാനിയുമായിരുന്ന ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നും ജിതിന്‍ പ്രസാദയുമായി ഇല്ലെന്നും അത്‌കൊണ്ടല്ല താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരായ വലിയ ശബ്ദങ്ങളായിരുന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും. ഇവര്‍ ബിജെപിയുടെ കൂട്ടിലേക്കു തന്നെ പോയി അതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു. ദി ക്വിന്റില്‍ എഴുതിയ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

‘ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്ന ഐപിഎല്‍ പോലെ ആകരുത് രാഷ്ട്രീയം. ലേബലും ജേഴ്സിയും സഹകളിക്കാരുമല്ലാതെ ഐപിഎല്ലില്‍ ഒരാള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒന്നുമില്ല. എന്നാല്‍ രാഷ്ട്രീയം അങ്ങിനെയല്ല. തത്വപരവും വിശ്വാസപരവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുക്കുന്നതിലുണ്ട്,’ തരൂര്‍ പറഞ്ഞു.

കരിയര്‍ അധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും തരൂര്‍ വിമര്‍ശിച്ചു. അവര്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ പ്രൊഫഷനായി കണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.ഇത്തരത്തില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പിനപ്പുറം ഒന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും ഉള്ള തിരിച്ചറിവിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടെതെന്ന് ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടതിനെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.