കയറ്റുമതി മേഖലയിൽ ഇന്ത്യയ്ക്ക് 15 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും: എക്സ്പോർട്ട് ഫെഡറേഷൻ

ന്യൂഡെൽഹി’: ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കൊറോണ വൈറസ് പകർച്ചവ്യാധി മൂലം 15 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ). കയറ്റുമതി ഓർഡറുകളുടെ 50 ശതമാനം റദ്ദാക്കിയതോടെ നിഷ്‌ക്രിയ ആസ്തികളുടെ (എൻ‌പി‌എ) വർധനയും ഈ മേഖല പ്രതീക്ഷിക്കുന്നുണ്ടെന്ന് എഫ്‌ഐ‌ഇ‌ഒ പ്രസിഡന്റ് ശരദ് കുമാർ സറഫ് പറഞ്ഞു.
ഓർഡറുകൾ റദ്ദാക്കിയത് മൂലം സമ്മർദ്ദം നേരിടുന്നതിനാൽ സാമ്പത്തിക പാക്കേജ് പുറത്തിറക്കണമെന്ന് എഫ്ഐഇഒ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം 2020 ൽ ആഗോള വ്യാപാരം 13 ശതമാനം മുതൽ 31 ശതമാനം വരെ ഇടിവ് നേരിടുമെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തുടങ്ങിയ ഫണ്ടുകളിലേക്ക് മാർച്ച് മുതൽ മെയ് വരെ മൂന്ന് മാസത്തേക്കുളള അടവുകളിൽ എഫ്‌ഐ‌ഇഒ സർക്കാരിനോട് ആവശ്യപ്പെട്ടു. വേതനം, വാടക, യൂട്ടിലിറ്റികൾ എന്നിവയുടെ ചെലവ് നികത്തുന്നതിനായി കയറ്റുമതിക്കാർക്ക് കൊറോണയെ തുടർന്ന് പലിശരഹിത പ്രവർത്തന മൂലധന വായ്പ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഓർ​ഗനൈസേഷൻ കൂട്ടിച്ചേർത്തു. വിവിധ ഓർ‌ഡറുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർ‌ത്തിയാക്കുന്നതിന്‌ ഉൽ‌പാദന യൂണിറ്റുകളെ പരിമിതമായ തോതിൽ പ്രവർ‌ത്തിക്കാൻ‌ അനുവദിക്കണം, അല്ലാത്തപക്ഷം പല യൂണിറ്റുകളും വരും ദിവസങ്ങളിൽ‌ നികത്താനാവാത്ത നഷ്ടം നേരിട്ടേക്കാമെന്ന് എഫ്‌ഐ‌ഒ‌ഒ കൂട്ടിച്ചേർ‌ത്തു.