ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റോൺ മൽക്കയെ വധിക്കുമെന്ന് തീവ്രവാദി ഭീഷണി

ന്യൂഡെൽഹി: ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റോൺ മൽക്കയെ വധിക്കുമെന്ന് ഭീഷണി. ഡെൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിലാണ് വധഭീഷണി. ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കത്തിൽ തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി എന്നാണ് ഇസ്രായേൽ അംബാസഡർ റോൺ മൽക്കയെ വിശേഷിപ്പിക്കുന്നത്. ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതിന് ശേഷമാണ് ഇവിടെ നിന്ന് കുറിപ്പ് കണ്ടെത്തിയത്.

ഇസ്രയേൽ എംബസിക്ക് സമീപത്തുണ്ടായ സ്ഫോടനത്തിലെ പ്രാദേശിക ഇടപെടലുകൾ ഇറാൻ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ സ്ഫോടനം സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബോംബ് സ്ഥാപിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേൽ എംബസിക്ക് സമീപത്തെ എപിജെ അബ്ദുൾ കലാം റോഡിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു.