1.8 കോടി ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളില്‍; ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ പ്രവാസികള്‍

ന്യൂഡെൽഹി: 2020-ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇന്റർനാഷണൽ മൈഗ്രേഷൻ 2020 ഹൈലൈറ്റ്സ് എന്ന റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2020-ൽ 1.8 കോടി ആളുകളാണ് ഇന്ത്യക്കു പുറത്ത് കഴിയുന്നതെന്ന് യുഎൻ ഡിപ്പാർട്മെന്റ് ഓഫ് എക്കണോമിക്സ് ആൻഡ് സോഷ്യൽ അഫയേഴ്സി(യുഎൻഡിഇഎസ്എ)ന്റെ പോപ്പുലേഷൻ വിഭാഗം ഉദ്യോഗസ്ഥ ക്ലെയർ മെനോസി പറഞ്ഞു.

വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് പോപ്പുലേഷൻ അഫയേഴ്സ് ഓഫീസറായ ക്ലെയർ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ ഊർജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയർ പറഞ്ഞു.

യുഎഇ., യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരായ ഇന്ത്യക്കാരുള്ളത്. യുഎഇയിൽ 35 ലക്ഷം, യുഎസിൽ 27 ലക്ഷം, സൗദി അറേബ്യയിൽ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം. ഓസ്ട്രേലിയ, കാനഡ, കുവൈത്ത്, ഒമാൻ, പാകിസ്താൻ, ഖത്തർ, യുകെ എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ട്.

കുടിയേറ്റ സമൂഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ മെക്സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഇരു രാജ്യങ്ങളിലെയും 1.1 കോടി വീതം ആളുകളാണ് വിദേശത്തുള്ളത്. ചൈനയിൽനിന്നുള്ള ഒരു കോടിയാളുകളും സിറിയയിൽനിന്നുള്ള എൺപതുലക്ഷം പേരും വിദേശത്ത് കഴിയുന്നുണ്ട്.