കൊറോണ ബാധിതർ ഏറെയുള്ള ജില്ലകളിൽ കർശന നിയന്ത്രണത്തിന് കേന്ദ്ര നിർദേശം; കേരളത്തിൽ ഏഴിടങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതർ ഏറെയുള്ള ജില്ലകൾ കർശന നിയന്ത്രണങ്ങളോടെ അടച്ചിടാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുക. ഇതുവരെ രാജ്യത്താകെ 274 ജില്ലകളിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണ പദ്ധതി കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കൊറോണ ചികിത്സാ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. 2.7 കോടി എൻ95 മാസ്ക്കുകൾ അടുത്ത 2 മാസത്തേയ്ക്ക് വേണ്ടിവരും. 16 ലക്ഷം പരിശോധനാ കിറ്റുകൾ തയാറാക്കാനും 50,000 വെന്റിലേറ്ററുകൾ ഒരുക്കണമെന്നും ഉൽപാദകർക്ക് നിർദേശം നൽകി. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും.