കാൺപൂരിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തിയത് ദുർമന്ത്രവാദത്തിന്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞു. നാടിനെ നടുക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ വയറുകീറി ശ്വാസകോശം പുറത്തെടുത്ത നിലയിലായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ദുർമന്ത്രവാദത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പോലിസ് പറയുന്നത്.

സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേരാണ് പ്രതികൾ. കുട്ടികൾ ഉണ്ടാകാൻ പെൺകുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ നിർദേശപ്രകാരം യുവാക്കളായ രണ്ട് പ്രതികളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ബലാത്സംഗത്തിനിരയാക്കി കൊല്ലുകയും വയറുകീറി ശ്വാസകോശം പുറത്തെടുത്ത് മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നൂ.

ദീപാവലി ദിവസം രാത്രി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. പ്രദേശവാസികളും പൊലീസും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു കാടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.