ഇന്ത്യയിൽ കൊറോണ വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി; ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്‌സിൻ പരീക്ഷണം

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനഃരാരംഭിക്കുക. വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തുടങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനി അനുമതി നൽകിയത്.

നേരത്തെ പാർശ്വഫലങ്ങൾ കണ്ടതിനെത്തുടർന്ന് പരീക്ഷണം നിർത്തിവെച്ചിരുന്നു. പരീക്ഷണം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഡിസിജിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 11 നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടിനോട് രണ്ട്, മൂന്ന് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടത്. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് പരീക്ഷണം നിർത്തുന്നാണ് പരീക്ഷണം നിർത്തിയത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുമായി ചേർന്നാണ് ഓക്സ്ഫഡ് സർവകലാശാല വാക്സിൻ വികസിപ്പിച്ചത്. തുടർന്ന് പരീക്ഷണം പുനഃരാരംഭിച്ചിരുന്നു.

പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അൾട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്സിൻ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്.

വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നൽകിയ വിശദീകരണം. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വാക്‌സിന്‍റെ പരീക്ഷണമാണ് ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്.