ഉത്തർപ്രദേശിൽ മുൻ എംഎൽഎയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ മുൻ എംഎൽഎയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ലഖിംപൂർ ഖേരിയിൽ ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്ന് തവണ എംഎൽഎ ആയിരുന്ന നിർവേന്ദ്ര മിശ്രയാണ് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മരിച്ചത്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന് പിന്നാലെയാണ് എംഎൽഎയെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. മിശ്രയുടെ മകനും മർദനമേറ്റു. മിശ്രയും തന്റെ ആളുകളുമായി സ്ഥലത്തെത്തി. പിന്നാലെ ഇരു സംഘങ്ങളും ഏറ്റുമുട്ടി. പരിക്കേറ്റ മിശ്ര, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, നിരവധി രാഷ്ട്രീയക്കാർ മിശ്രയുടെ മരണത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് സുരക്ഷാ സംവിധാനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു പറഞ്ഞു.

കോടതിയിൽ കേസ് നടക്കുന്ന ഭൂമിയെ കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന സംഘങ്ങളിൽ ഒരാളായ കിഷൻ കുമാർ ഗുപ്ത, ഞായറാഴ്ച രാവിലെ നൂറിലധികം ആളുകളുമായി സ്ഥലം പിടിച്ചെടുക്കാൻ എത്തുകയായിരുന്നു.