പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറയുക.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നാഗ്പുരിൽവെച്ച് ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു പ്രശാന്ത് ഭൂഷൺന്റെ ട്വീറ്റുകൾ.

ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നൽകി. എന്നാൽ ട്വീറ്റ് പിൻവലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല.

ആരുടേയെങ്കിലും നിർബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മർത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയുണ്ടായി. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭൂഷൺ ചെയ്തത്.