കൊറോണ പ്രതിസന്ധിയിൽ ലോക്ക്ഡൗണും ട്രെയിൻ റദ്ദാക്കലും; റെയിൽവേക്ക് 35000 കോടി നഷ്‍ടമാകും

ന്യൂഡെൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള ലോക്ക്ഡൗണും ട്രെയിൻ റദ്ദാക്കലും മൂലം ഇന്ത്യന്‍ റെയിൽവേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്‍ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കൊറോണ പ്രതിസന്ധിയിൽ ട്രെയിൻ യാത്രകൾ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ 230 പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

റെയിൽ‌വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളിൽ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനം കൊണ്ടു നികത്താൻ ശ്രമിക്കുകയാണു റെയിൽവേ. ചരക്കു നീക്കം കഴിഞ്ഞ വർഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്. യാത്രാക്കൂലി വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 50,000 കോടി രൂപയായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

പാസഞ്ചർ വിഭാഗവും നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ല. 230 ട്രെയിനുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂർണ്ണമായും യാത്രക്കാർ ഉൾക്കൊള്ളുന്നില്ല. 75% പേർ മാത്രമാണ് യാത്ര ചെയ്യുന്നത്. 230 സ്പെഷൽ ട്രെയിനുകളാണ് റെയിൽവേ ഓടിക്കുന്നത്. ഇതിൽ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് ബാക്കിയുള്ളതിൽ കഷ്ടിച്ച് 75% ആണ് യാത്രക്കാരുളളത്.

ഈ സാമ്പത്തിക വർഷം റെയിൽ‌വേയുടെ ചരക്ക് വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയരുമെന്നും യാദവ് പറയുന്നു. എന്നാൽ പാസഞ്ചർ വിഭാഗ വരുമാനം 10-15% മാത്രമായിരിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. അതായത് 35000ത്തിനും 40000 കോടിക്കും ഇടയിൽ നഷ്ടമുണ്ടാകും.

റെയിൽവേ 2020-21 കാലയളവിൽ ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം 1.47 ട്രില്യൺ രൂപയായിരിക്കും. പാസഞ്ചർ വരുമാനം 61,000 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്. ചരക്കു നീക്കം കഴിഞ്ഞ വർഷം ഇതേ സമയം 3.12 മില്യൺ ടണ്ണായിരുന്നത് 0.3% ഉയർന്ന് 3.13 മില്യൺ ടണ്ണായിട്ടുണ്ട്.