പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ രക്ഷപ്പെട്ടു; രാജസ്ഥാനിൽ പ്രതിഷേധം

ജയ്പുർ:പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനെതിരേ വൻ പ്രതിഷേധം. രാജസ്ഥാനിൽ ചുരു ജില്ലയിലെ രാജ്ഘട്ടിലാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.രാജ്ഘട്ടിൽ സമ്പൂർണഹർത്താലാചരിച്ചു.

വ്യാപാരിപാരികളുടെ നേതൃത്വത്തിൽ മൗനജാഥയും സംഘടിപ്പിച്ചു. വേഗത്തിൽ പ്രതിയെ പിടികൂടി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കത്തും നൽകി.
ഇക്കഴിഞ്ഞ മൂന്നിനാണ് രാജ്ഘട്ടിൽ പത്തുവയസ്സുകാരി ക്രൂര പീഡനത്തിനിരയായത്. വൈകീട്ട് വീടിനടുത്തുള്ള കടയിലേക്ക് പോയ കുട്ടിയെ അക്രം ഖാൻ എന്നയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ചു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് തിരഞ്ഞിറങ്ങിയ ബന്ധുവാണ് അവശനിലയിൽ കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
പ്രതിയായ അക്രം ഖാനെ ചൊവ്വാഴ്ച പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ഇയാൾ പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്തായാലും പ്രതിയെ പിടികൂടാൻ പോലീസ് നെട്ടോട്ടത്തിലാണ്.