ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ട: കേന്ദ്ര മന്ത്രി

ന്യൂഡൽഹി : കൊറോണ വൈറസിനെ പ്രതിരോധിക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ആരോഗ്യസേതുവിൽ സേഫ്/ ഗ്രീൻ സിഗ്നൽ കാണിക്കുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല, അതുകൊണ്ട് അതിന്റെ ആവശ്യമില്ല. എന്നാൽ ആരോഗ്യസേതു ആപ്ലിക്കേഷനിൽ ചുവന്ന സിഗ്നൽ കാണിക്കുന്നവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പൂർണമായും നിർത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനസർവീസുകളിൽ ഭൂരിഭാഗവും ഓഗസ്ത്/ സെപ്തംബർ മാസത്തോടെ പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ വിമാന സർവിസുകൾ ആരംഭിക്കുന്നത് തീരുമാനിക്കുന്നത് സാഹചര്യം കണക്കിലെടുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ആഭ്യന്തര വിമാനയാത്രികർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തത ഇല്ലാത്തതിനാലാണ് പൊതുജനങ്ങളുമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനയാത്രികരുടെ ക്വാറന്റീൻ സംബന്ധിച്ച് അനാവശ്യ സംഭ്രമം പലസംസ്ഥാനങ്ങൾക്കും ഉണ്ടെന്ന് കഴിഞ്ഞദിവസവും മന്ത്രി സൂചിപ്പിച്ചിരുന്നു