ഉംഫുണ്‍ ചുഴലിക്കാറ്റ്; പശ്ചിമബംഗാളില്‍ 72 പേര്‍ മരിച്ചു

കൊല്‍ക്കത്ത: ഉംഫുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൂടുതല്‍ കേന്ദ്രസഹായം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റ് വിതച്ചത്. 185 കിമി വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കൊല്‍ക്കത്തയില്‍ 15 പേരും 24 പര്‍ഗാനാസില്‍ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പതിനായിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണതോട റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ കൊല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയിരുന്നു. ചുഴലിക്കാറ്റ് ബംഗാളിനെ പൂര്‍ണമായും തകര്‍ത്തതായും മമത പറഞ്ഞു.

12 പേര്‍ മരിച്ചെന്നാണ് ഇന്നലെ സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് വന്‍ ദുരന്തം വിതച്ച സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം വേണമെന്നും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറാവണമെന്നും മമത പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ ബംഗാള്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.