കർണാടകയിൽ ഈദ്-ഉൽ-ഫിത്തറിന് മുസ്‌ലിംകളുടെ കൂട്ടപ്രാർത്ഥന അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് ഇബ്രാഹിം

ബെംഗളൂരു : ഈദ്-ഉൽ-ഫിത്തർ ദിനത്തിൽ പ്രാർത്ഥന നടത്താൻ സംസ്ഥാനത്തെ മുസ്‌ലിംകളെ ഒത്തുചേരാൻ അനുവദിക്കണമെന്നാവശ്യപെട്ടു കോൺഗ്രസ് നേതാവ് ഇബ്രാഹിം കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡ്യൂരപ്പക്ക് കത്ത് നൽകി.

മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം, എല്ലാ മുൻകരുതൽ നടപടികളും സുരക്ഷാ മാനദണ്ഡങ്ങളോട് കൂടിയും സംസ്ഥാനത്തൊട്ടാകയുള്ള മുസ്‌ലിംകൾക്ക് രാവിലെ മുതൽ ഉച്ചക്ക് ഒരു മണി വരെ ഇഡ്ഗ മൈതാനത്തിലോ മസ്ജിദുകളിലോ പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നാണ് ഇബ്രാഹിം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപെടുന്നത്.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് മസ്ജിദുകളിൽ പ്രാർഥന ചെയ്യാൻ കഴിഞ്ഞിട്ടില്ല, കൂടാതെ ലോക് ഡൗണിനെ തുടർന്ന് ഞങ്ങൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരായിയിയെന്നും കത്തിൽ പറയുന്നു.
ഈദ് ആഘോഷങ്ങൾക്കായി കൂട്ടം കൂടരുത് എന്ന് ദാറുൽ ഉലൂമും മറ്റ് പുരോഹിതന്മാരും എതിർത്ത സമയത്താണ് കോൺഗ്രസ്‌ നേതാവിന്റെ ഈ അഭ്യർത്ഥന.

മെയ് 11 ന് ശേഷവും ലോക്ക്ഡൗൺ നീട്ടിയാൽ വീടുകളിൽ നിന്ന് ഈദ് പ്രാർത്ഥന നടത്തണമെന്ന് ലഖ്‌നൗ ആസ്ഥാനമായുള്ള ദോൾ ഉലൂം ഫറംഗി മഹൽ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളൊഴികെ പുറത്തു നിന്നുള്ളവരുടെ ആലിംഗനങ്ങളോ ഹാൻ‌ഡ്‌ഷേക്കുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇവർ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു.