ഊട്ടിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിതിന് കേരളത്തിന്റെ വഴിയടച്ച് തമിഴ്‌നാട്

പാലക്കാട്: ഊട്ടിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിതിന് പിന്നാലെ കേരളത്തിന്റെ വഴിയടച്ച് തമിഴ്‌നാടിന്റെ നീക്കം. 140 കോടി രൂപ മുടക്കി കേരളം റോഡ് നവീകരിച്ചതിന് പിന്നാലെയാണ് തമിഴ് നാട് നിയന്ത്രണവുമായി രംഗത്തെത്തിയത്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡിലാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. വനംവകുപ്പ് ചെക്ക്പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെയുള്ള 28.5 കിലോമീറ്റർ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് മുള്ളി വഴിയുള്ള റോഡ് തെരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്പോസ്റ്റ് വരെയെത്തി തിരിച്ചെത്തുകയാണിപ്പോൾ.

റോഡ് നവീകരിച്ചതോടെ ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഹോട്ടലുകളും കടകൾ പ്രദേശത്ത് ആരംഭിച്ചിരുന്നു. ഇവയെല്ലാം പ്രതിസന്ധിയിലാകുന്ന നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആനമല കടുവാ സങ്കേതത്തിൽ മുള്ളി മേഖല കൂടി ഉൾപ്പെടുന്നതിനാലാണ് റോഡ് അടച്ചതെന്നാണ് തമിഴ്‌നാട് പറയുന്നത്. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വന്യജീവി സങ്കേതത്തിനകത്ത് കൂടിയുള്ള റോഡുകളിലും രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ ഒരു റോഡും അടച്ചിടരുതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.