കോയമ്പത്തൂര്‍ സ്‌ഫോടനം: അഞ്ചിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചന, ഒരാള്‍ കൂടി പിടിയില്‍

ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടയില്‍ ക്ഷേത്രത്തിന് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. അഫ്‌സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധുവാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതിനിടെ ജമേഷ മുബീനും സംഘവും തമിഴ്‌നാട്ടില്‍ അഞ്ചിടങ്ങളിലായി വന്‍ സ്‌ഫോടനപരമ്പരയ്ക്ക് പദ്ധതിയിട്ടതായി പൊലീസിന് സൂചന ലഭിച്ചു.

സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതിലടക്കം കൃത്യമായ ആസൂത്രണം നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ പലപ്പോഴായി ഓണ്‍ലൈനായും അല്ലാതെയും വാങ്ങി ജമേഷയുടെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു.

പൊലീസ് പിടിച്ചെടുത്ത ജമേഷയുടെ ലാപ്‌ടോപ്പ് വിദദ്ധ പരിശോധനയ്ക്കായി സൈബര്‍ സംഘത്തിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് ജമേഷയുടെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോടകം ശുപാര്‍ശ നല്‍കിയിട്ടുണ്ട്.