ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗലൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരുമെന്ന് മന്ത്രി ബി.സി നാഗേഷ്. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്ക് നിലവില്‍ പ്രാബല്യമുണ്ടെന്നാണ് സുപ്രീം കോടതിയുടെ ഭിന്നവിധി വന്ന ശേഷമുള്ള മന്ത്രിയുടെ പ്രതികരണം.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിജാബിനും ബുര്‍ഖയ്ക്കും എതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്ന ഇക്കാലത്ത് കുറേക്കൂടി മികച്ച വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് പ്രതീക്ഷിച്ചത്. എന്നാല്‍ ഭിന്നവിധിയാണുണ്ടായത്. കേസ് വിശാല ബെഞ്ചിലേക്ക് കൈമാറിയ പശ്ചാത്തലത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിയാണ് നിലവില്‍ പ്രാബല്യത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

കര്‍ണാടക വിദ്യാഭ്യാസ ചട്ടം പ്രാബല്യത്തിലുള്ള ഒരു സ്ഥാപനങ്ങളിലും മതപരമായ ഒരു പ്രതീകവും അനുവദിക്കില്ല. ഹൈക്കോടതി വിധി അനുസരിച്ചായിരിക്കും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികള്‍ അത് മനസ്സിലാക്കി സ്ഥാപനങ്ങളിലേക്ക് വരണമെന്ന് മന്ത്രി വ്യക്തമാക്കി.