കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കാലിഫോര്‍ണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയില്‍ നിന്ന് എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടിയും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തെ തട്ടിക്കൊണ്ടുപോയത്. ജസ്ദീപ് സിങ്, ഭാര്യ ജസ്‌ലീന്‍ കൗര്‍, എട്ട് മാസം പ്രായമായ മകള്‍ അരൂഹി, 39കാരനായ അമന്‍ദീപ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ട് ഹച്ചിന്‍സണ്‍ റോഡിന് സമീപമുള്ള തോട്ടത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കുടുംബത്തെ ബന്ദികളാക്കി ട്രക്കില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പൊലീസ് പിടിയിലായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.