യുക്രെയ്‌നിലേക്ക് സൈനികനീക്കം ശക്തിപ്പെടുത്തുമെന്ന് പുടിന്‍; ഇരുപത് ലക്ഷം റിസര്‍വ്വ് സൈന്യത്തെ സജ്ജമാക്കാന്‍ നിര്‍ദ്ദേശം

കീവ്: യുക്രെയ്‌നിലേക്ക് സൈനികനീക്കം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോവുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കൂടുതല്‍ റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ അറിയിച്ചു. ഇരുപത് ലക്ഷം പേരെയാണ് സജ്ജമാക്കുക. രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നത് വെറും വാക്കല്ലെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാകണോയെന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക നീക്കം ശക്തമാക്കുമെന്ന പുടിന്റെ പ്രഖ്യാപനം.

നാറ്റോയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പുടിന്‍ ആരോപിച്ചു. യുക്രെയ്‌നില്‍ സമാധാനം പുലരണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ആണവായുധങ്ങളും വന്‍ നശീകരണശേഷിയുള്ള ആയുധങ്ങളും പ്രയോഗിക്കുമെന്നാണ് അവരുടെ ഭീഷണി. നാറ്റോയുടെ പക്കല്‍ ഉള്ളതിനേക്കാള്‍ ആധുനികമായ ആയുധങ്ങള്‍ റഷ്യയുടെ പക്കല്‍ ഉണ്ട് എന്നു മാത്രമാണ് അവരോടു പറയാനുള്ളതെന്ന് പുടിന്‍ പറഞ്ഞു.