200 കോടിയുടെ ലഹരിമരുന്നുമായി ഗുജറാത്ത് തീരത്ത് നിന്നും പാക് ബോട്ട് പിടിയില്‍

അഹമ്മദാബാദ്: ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. ആറ് പാക് പൗരന്മാരും പിടിയിലായിട്ടുണ്ട്.

40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കച്ചില്‍ ജഖു ഹാര്‍ബറിനോടടുത്തു വെച്ചാണ് ബോട്ട് പിടിയിലായത്.

ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം പഞ്ചാബിലേക്കു റോഡ്മാര്‍ഗം ലഹരിമരുന്ന് കടത്താനായിരുന്നു പദ്ധതി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തിയത്. ഗുജറാത്ത് തീരത്തുനിന്ന് നേരത്തെയും മയക്കുമരുന്നുമായി പാക് ബോട്ടുകള്‍ പിടിയിലായിട്ടുണ്ട്.