ക്യാന്‍സറിന് കാരണമാകുമെന്ന് ആശങ്ക; റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കി

ന്യൂഡെല്‍ഹി: അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പതിവായി നിര്‍ദ്ദേശിച്ചുവരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. റാണിറ്റിഡിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന ആശങ്കകളെ തുടര്‍ന്നാണ് നടപടി.

അസിലോക്ക്, റാന്റാക്ക്, സിന്റാക്ക് തുടങ്ങി പ്രമുഖ ബ്രാന്‍ഡ് പേരുകളില്‍ വില്‍ക്കുന്ന മരുന്നാണ് റാണിറ്റിഡിന്‍. ക്യാന്‍സര്‍ രോഗത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടര്‍ന്ന് ലോകമൊട്ടാകെ റാണിറ്റിഡിനെ നിരീക്ഷിച്ച് വരികയാണ്. ഇതിനെത്തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍, എയിംസ് എന്നിവയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

2019-ല്‍ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ആദ്യമായി റാണിറ്റിഡിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായേക്കാമെന്ന സാധ്യത മുന്നോട്ടുവച്ചത്. കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഇതില്‍ അമിത അളവില്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. റാണിറ്റിഡിന് പുറമേ 25 മരുന്നുകളെ കൂടി പട്ടികയില്‍ നിന്ന് ഒഴിവാക്കി. കാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഏതാനും മരുന്നുകള്‍ ഉള്‍പ്പെടെ 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു.