കര്‍ണാടക ഭക്ഷ്യവകുപ്പ് മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു

ബെംഗലൂരു: കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഡോളര്‍ കോളനിയിലെ വസതിയിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ ഉമേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഉമേഷ് കട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

1985-ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തിന് പിന്നാലെയാണ് ഉമേഷ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഹുക്കേരി അസംബ്ലി മണ്ഡലത്തില്‍നിന്ന് എട്ടുതവണ എം.എല്‍.എയായിട്ടുണ്ട്. ജനതാ പാര്‍ട്ടി, ജനതാദള്‍ (യു), ജെ.ഡി.എസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2008-ലാണ് ബി.ജെ.പിയില്‍ ചേരുന്നത്.