ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരി മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ലിസ്ബണ്‍: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യാക്കാരിയായ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെച്ചു. 34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബണിലെ സാന്റാ മരിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്.

ഇവിടെ പ്രസവവുമായി ബന്ധപ്പെട്ട നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെത്തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുക്കുകയും ചെയ്തു.

ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ചത് പോര്‍ച്ചുഗലില്‍ വലിയ വിവാദമായിരുന്നു. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മന്ത്രി മാര്‍ത്ത ടെമിഡോയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്ന് സമൂഹമാധ്യമങ്ങളിലടക്കം പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മഹാമാരിയുടെ കാലത്ത് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ത്ത നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. മാര്‍ത്തയുടെ രാജി അംഗീകരിച്ചതായി പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു.