പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ അടിപിടി; പൈലറ്റുകള്‍ക്ക് സസ്‌പെന്‍ഷന്‍

ജനീവ: വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ കയ്യാങ്കളി നടത്തിയ രണ്ട് പൈലറ്റുകളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഫ്രാന്‍സ് വിമാനക്കമ്പനിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന പൈലറ്റുകളെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജനീവയില്‍ നിന്ന് പാരീസിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പക്ഷെ, സംഭവത്തിന്റെ അന്വേഷണം ഇപ്പോള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് എയര്‍ ഫ്രാന്‍സ് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പൈലറ്റുമാര്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനം ജനീവയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് കോക്പിറ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പരസ്പരം വസ്ത്രം പിടിച്ചുവലിയ്ക്കുകയും അടിയ്ക്കുകയും ചെയ്തു. ക്രൂ അംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം അവസാനിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ ക്രൂ അംഗങ്ങളില്‍ ചിലര്‍ കോക്ക്പിറ്റില്‍ കാവലിരിക്കുകയായിരുന്നു.

എന്നാല്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ പ്രശ്‌നം വിമാനത്തിന്റെ സര്‍വ്വീസിനെ ബാധിച്ചില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.