രാജ്യത്തിന് ഖാദി, എന്നാല്‍ ദേശീയപതാക ചൈനീസ് പോളിസ്റ്റര്‍; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും പ്രവൃത്തിയും തമ്മില്‍ ഒരിക്കലും യോജിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘രാജ്യത്തിന് ഖാദി, എന്നാല്‍ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്ററും! എപ്പോഴുമെന്നതുപോലെ പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ദേശീയപതാക കൈകൊണ്ട് നൂല്‍ക്കുന്നതോ കൈ കൊണ്ട് നെയ്തതോ യന്ത്രത്തില്‍ നിര്‍മ്മിച്ചതോ ആയ കോട്ടണ്‍/ പോളിസ്റ്റര്‍/ കമ്പിളി/ സില്‍ക്ക് ഖാദി എന്നിവയില്‍ ഉള്ളതോ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ പതാക കോഡ് ഭേദഗതി ചെയ്തതിന് കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു. നേരത്തെ യന്ത്രം ഉപയോഗിച്ചുള്ളതോ പോളിസ്റ്ററില്‍ രൂപകല്പന ചെയ്തതോ ആയ പതാകകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു.