പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; അന്വേഷണ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി ഇന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണയെക്കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്‌ലി എന്നിവരും പെഗാസസ് കേസ് പരിഗണിക്കുന്ന ബെഞ്ചിലുണ്ട്. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറിയത്.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമിതിയ്ക്ക് ആദ്യം അനുവദിച്ചിരുന്ന സമയപരിധി മെയ് 20 വരെയായിരുന്നു. എന്നാല്‍ പിന്നീട് സമിതി ആവശ്യപ്പെട്ടതനുസരിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണ്‍ 20 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ത്ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു.

ഇതിനു പുറമേ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ളവ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.