ഫീസടച്ചില്ല; വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂര്‍ ലൈബ്രറിയില്‍ പൂട്ടിയിട്ടു, കേസെടുത്ത് പൊലീസ്

ന്യൂഡെല്‍ഹി: ഫീസടക്കാത്തതിന് വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ അഞ്ച് മണിക്കൂര്‍ പൂട്ടിയിട്ട സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ഒഡിഷയിലെ അപിജേ സ്‌കൂളിന്റെ സിഇഒ, വൈസ് പ്രിന്‍സിപ്പല്‍, അഡ്മിനിട്രേറ്റീവ് മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 342, 34 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

സ്‌കൂളിലെ 34 കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. മൂന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ പൂട്ടിയിട്ടത്. സ്‌കൂള്‍ സമയത്ത് ഒമ്പതര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടത്. അതേസമയം സംഭവത്തില്‍ ഇതുവരെ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.