കുട്ടികളുടെ സൗജന്യയാത്രയില്‍ മാറ്റമില്ല; വിശദീകരണവുമായി റെയില്‍വേ

ന്യൂഡെല്‍ഹി: അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന സൗകര്യം നിര്‍ത്തലാക്കിയെന്ന പ്രചാരണം തെറ്റെന്ന് റെയില്‍വേ. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു. 2020 മാര്‍ച്ച് 6-ാം തീയതി പുറത്തുവന്ന സര്‍ക്കുലര്‍ പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള തുട്ടികള്‍ക്ക് ട്രെയില്‍ യാത്രയ്ക്ക് ടിക്കറ്റ് വേണ്ട. എന്നാല്‍ പ്രത്യേകം ബെര്‍ത്തോ ചെയര്‍ കാറില്‍ സീറ്റോ വേണമെങ്കില്‍ പണം നല്‍കി ബുക്ക് ചെയ്യണം.

ഇത് സംബന്ധിച്ച നിയമം മാറ്റിയെന്ന പ്രചാരം പരക്കെ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഇത് സംബന്ധിച്ച ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. റെയില്‍വേ ഇനി പാവപ്പെട്ടവര്‍ക്കുള്ളതല്ലെന്നും ഗര്‍ഭിണികളില്‍ നിന്ന് അധിക നിരക്ക് ഈടാക്കാത്തത് ഭാഗ്യമെന്നും പരിഹസിച്ചായിരുന്നു അഖിലേഷ് യാദവിന്റെ ട്വീറ്റ്.