ദേശീയ പതാക ഉയര്‍ത്താത്ത വീട്ടുകാരുടെ ചിത്രമെടുക്കണം; ബിജെപി നേതാവിന്റെ നിര്‍ദ്ദേശം വിവാദത്തില്‍

ന്യൂഡെല്‍ഹി: ദേശീയ പതാക ഉയര്‍ത്താത്ത വീടുകളിലെ ചിത്രമെടുക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിര്‍ദ്ദേശം.

ദേശീയ പതാക ഉയര്‍ത്താത്തവരെ വിശ്വസിക്കാനാവില്ലെന്നും ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. ദേശീയ പതാക ഉയര്‍ത്താത്ത വീടുകളെ വിശ്വസിക്കാനാവില്ല. അത്തരം വീടുകളുടെ ചിത്രങ്ങള്‍ അയച്ചുതരണം. ഇത്തരം കുടുംബങ്ങളേയും വീടുകളേയും സമൂഹം കാണേണ്ടതുണ്ടെന്നായിരുന്നു മഹേന്ദ്ര ഭട്ടിന്റെ പ്രസ്താവന.

ബിജെപി നേതാവിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയ ഇതോടെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് എത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വീട്ടില്‍ പതാക ഉയര്‍ത്താന്‍ ഒരു ഇന്ത്യാക്കാരന്‍ മടിയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ആര്‍.എസ്.എസ് ആസ്ഥാനത്ത് മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കരണ്‍ മെഹ്‌റ പ്രതികരിച്ചത്. പതാക ഉയര്‍ത്താത്തവരെ വിശ്വസിക്കാനാവില്ല എന്ന ഭട്ടിന്റെ പ്രസ്താവനയെ ഞാന്‍ അംഗീകരിക്കുന്നു. ബിജെപിയും സംഘപരിവാറും ദേശീയ പതാകയെ അംഗീകരിച്ചിരുന്നില്ല. ആര്‍എസ്എസ് ആസ്ഥാനത്ത് 52 വര്‍ഷത്തോളം ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറായിട്ടില്ലെന്നും മെഹ്‌റ കൂട്ടിച്ചേര്‍ത്തു.