തൃണമൂല്‍ നേതാവിന്റെ കൊലപാതകം; ഒരു കുടുംബത്തിലെ ഏഴുപേരടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു, വീടുകള്‍ അഗ്നിക്കിരയാക്കി; സംഘര്‍ഷം

ഭിര്‍ഭും: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എട്ട് പേരുടെ അഗ്നിക്കിരയായ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഒരേ കുടുംബത്തിലെ ഏഴു പേരും ഉള്‍പ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.

പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ ഭാധു ഷെയ്ഖ് പ്രദേശത്തെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ക്ക് നേരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഭാധു ഷെയ്ഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകള്‍ക്ക് രാത്രിയില്‍ തീവയ്ക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. 12 വീടുകള്‍ അഗ്‌നിക്കിരയായതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി പറഞ്ഞു.