ഹിജാബ് മതത്തില്‍ അവിഭാജ്യഘടകമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്ന് വിധിച്ച് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്ന് ഉത്തരവിട്ടു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇസ്ലാം മതത്തില്‍ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരത്തിന്റെയോ മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് വ്യക്തമാക്കിയ സര്‍ക്കാര്‍ ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു. ഹിജാബിന്റെ കാര്യത്തില്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം ബാധകമല്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. പതിനൊന്ന് ദിവസമാണ് കേസില്‍ വാദം നടന്നത്.

അതേസമയം ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ബംഗളൂരു, കലബുര്‍ഗി, ഹാസന്‍, ദാവന്‍കരെ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്.