ഒരാഴ്ചയ്ക്കുള്ളില്‍ മദ്യശാലകള്‍ പൂട്ടണം, മദ്യക്കുപ്പികള്‍ക്കുനേരെ കല്ലെറിഞ്ഞ് മുന്‍ കേന്ദ്രമന്ത്രി

ഭോപ്പാല്‍: ഒരാഴ്ചയ്ക്കുള്ളില്‍ മദ്യശാലകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്യവില്പനശാലയ്ക്ക് നേരെ കല്ലെറിഞ്ഞ് മുന്‍കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഉമാഭാരതി. ഭോപ്പാലിലെ ബര്‍ക്കേര പഠാനി മേഖലയിലെ ആസാദിനഗര്‍ പ്രദേശത്തെ ലേബര്‍ കോളനിയിലെ മദ്യവില്പനശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടാണ് ഉമാഭാരതി രംഗത്തെത്തിയത്.

ഭോപ്പാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യവില്പനശാലയ്ക്ക് നേരെ കല്ലെറിഞ്ഞ് മദ്യക്കുപ്പികള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഉമാഭാരതി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ലേബര്‍ കോളനിയില്‍ നിരനിരയായി പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂട്ടണമെന്ന് അവര്‍ അധികാരികളോട് ആവശ്യപ്പെട്ടു.

ലേബര്‍ കോളനിയിലെ തൊഴിലാളികളുടെ മുഴുവന്‍ പണവും മദ്യം വാങ്ങുന്നതിനാണ് ചെവഴിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മദ്യശാലകള്‍ക്കെതിരെ പ്രദേശവാസികളും കുട്ടികളും സ്ത്രീകളും ചേര്‍ന്ന് പ്രതിഷേധിച്ചിരുന്നുവെന്ന് ട്വീറ്റിലൂടെ ഉമാഭാരതി വ്യക്തമാക്കി. പ്രദേശത്തെ മദ്യവില്പന നിര്‍ത്തലാക്കുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലാക്കില്ലെന്ന് ഉമാഭാരതി ആരോപിച്ചു.