മുസൂറിയിലെ ഐഎഎസ് അക്കാദമിയിലും കൊറോണ സ്ഥിരീകരിച്ചു

ഡെറാഡൂൺ: മുസൂറിയിലെ ഐഎഎസ് അക്കാദമിയായ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ 84 ഐഎഎസ് ട്രെയിനികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു.

ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഐഎഎസ് ട്രെയിനികളെ പ്രത്യേക മേഖലയില്‍ ക്വാറന്‍റൈന്‍ ചെയ്തു. ഗുജറാത്തില്‍ നിന്ന് എത്തിയ ചില ഐഎഎസ് ട്രെയിനികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്കാദമിയിലെ ജീവനക്കാരടക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.

96ാമത് ഫൌണ്ടേഷന്‍ കോഴ്സിനെത്തിയവരും ഡിസംബര്‍ 24ന് ആരംഭിച്ച ഗവേഷണത്തിലെ അധ്യാപകരും കൊറോണ സ്ഥിരീകരിച്ചവരിലുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ പഠന സംബന്ധിയായ ഇവര്‍ സന്ദര്‍ശിച്ചിരുന്നു.

ഈ ഗ്രാമീണരോടും പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മുസൂറിയിലെ 57 ഐഎഎസ് ട്രെയിനി ഓഫീസര്‍മാര്‍ കൊറോണ പോസിറ്റീവായിരുന്നു. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റയൂട്ടിലെ ഐഎഫ്എസ് ഉദ്യോഗസ്ഥരും കൊറോണ പോസിറ്റീവായിരുന്നു.

അതേസമയം രാജ്യത്ത് പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം പിന്നിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി. ടിപിആർ 16.41 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊറോണ കേസുകൾ മൂന്നുലക്ഷം കടന്നത്. ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്തരുടെ വിലയിരുത്തൽ. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഇപ്പോഴും കൊറോണ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ.

മുംബൈയിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അതേ സമയം ഗുജറാത്ത്, അസം, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്.