ഐപിഎസ്‌ ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ 125 കോടിയുടെ തട്ടിപ്പ്‌; ബിഎസ്‌എഫ്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

ഗുഡ്‌ഗാവ്‌: ഐപിഎസ്‌ ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ 125 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയ കേസില്‍ അതിര്‍ത്തി രക്ഷാസേന(ബി.എസ്‌.എഫ്‌) ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍. മനേസറിലെ എന്‍.എസ്‌.ജി. ആസ്‌ഥാനത്ത്‌ നിയോഗിക്കപ്പെട്ടിരുന്ന ഡെപ്യൂട്ടി കമാന്‍ഡന്റ്‌ പ്രവീണ്‍ യാദവിനെയാണ്‌ ഗുഡ്‌ഗാവ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാളുടെ ഭാര്യ മംമ്‌ത യാദവ്‌, സഹോദരി റിതു, മറ്റൊരു സഹായി എന്നിവരും അറസ്‌റ്റിലായിട്ടുണ്ട്‌.

14 കോടി രൂപയുടെ നോട്ടുകള്‍, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, ഏഴ്‌ ആഡംബര കാറുകള്‍ ഉള്‍പ്പെടെ ഇയാളില്‍നിന്നു കണ്ടെടുത്തായി പോലീസ്‌ പറഞ്ഞു. എന്‍.എസ്‌.ജി. ക്യാമ്പസിലെ നിര്‍മാണങ്ങള്‍ക്കുള്ള കരാര്‍ തരപ്പെടുത്തി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌. ഇതിനായി എന്‍.എസ്‌.ജിയുടെ പേരില്‍ വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങി.

ആക്‌സിസ്‌ ബാങ്കിലെ മാനേജരായ സഹോദരി റിതുവാണ്‌ അക്കൗണ്ട്‌ തുറക്കാന്‍ പ്രവീണിനെ സഹായിച്ചത്‌. ഈ അക്കൗണ്ടിലേക്കായിരുന്നു തട്ടിപ്പ്‌ പണം കൈമാറിയിരുന്നതെന്നും പോലീസ്‌ വ്യക്‌തമാക്കി. തട്ടിപ്പിലൂടെ ലഭിച്ചതില്‍ 60 ലക്ഷം രൂപ ഇയാള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായും അന്വേഷണത്തില്‍ വ്യക്‌തമായി.