കാറുകൾ അടക്കം യാത്രാ വാഹനങ്ങള്‍ക്ക് ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

ന്യൂഡെല്‍ഹി: കാറുകൾ അടക്കം യാത്രാ വാഹനങ്ങള്‍ക്ക് ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഈ പരിഷ്‌കാരമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു.

2019ലാണ് നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്. ഡ്രൈവര്‍ സീറ്റില്‍ എയര്‍ബാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ മാത്രമേ ഇറങ്ങാന്‍ അനുവദിക്കൂ എന്നായിരുന്നു 2019 ജൂലൈയില്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറയുന്നത്. 2022 ജനുവരി ഒന്നുമുതല്‍ ഡ്രൈവറുടെ അരികിലുള്ള സീറ്റില്‍ ഇരിക്കുന്നവരുടെ കൂടി സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ബാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ മാത്രമേ പുറത്തിറക്കാന്‍ അനുവദിക്കുന്നുള്ളൂ.

ഇപ്പോള്‍ നാലുചക്രമുള്ള യാത്ര വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം.

എട്ടു യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതാണ് കരടു വിജ്ഞാപനം. ഇതിനാണ് അംഗീകാരം നല്‍കിയതെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

മുന്‍വശത്ത് നിന്നും വശങ്ങളില്‍ നിന്നുമുള്ള അപകടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. പുതിയ പരിഷ്‌കാരം നടപ്പാകുന്നതോടെ മുന്‍ സീറ്റുകളിലും പിന്‍ സീറ്റുകളിലും ഇരിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും. രാജ്യത്തെ മോട്ടോര്‍ വാഹനങ്ങള്‍ സുരക്ഷിതമാക്കുന്നതില്‍ ഇത് നിര്‍ണായക ചുവടുവെയ്പാണെന്നും അദ്ദേഹം പറഞ്ഞു.