ശ്രീനഗറിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ജെയ്ഷെ മുഹമ്മദ് ഭീകരനായ സുഹൈൽ അഹമ്മദ് റാഥേർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബർ 13-ന് സേവാനിൽ പോലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരനാണ് സുഹൈൽ. അന്നത്തെ ആക്രമണത്തിൽ മൂന്നു പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ശ്രീനഗറിനടുത്ത് പാന്താചൗക്കിൽ രാത്രിയോടെ ആയിരുന്നു ഏറ്റുമുട്ടൽ. മൂന്നു പോലീസുകാർക്കും ഒരു സി.ആർ.പി.എഫ്. ജവാനും ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. ഈ ഓപ്പറേഷനോടു കൂടി ജമ്മു കശ്മീർ പോലീസിനു നേർക്കുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ, അനന്ത്നാഗിലും കുൽഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ റണ്ടുപേർ പാകിസ്താൻ പൗരന്മാരാണ്. മൂന്നു പേരേക്കൂടി വധിച്ചതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഒൻപതായി ഉയർന്നു.

സേവാനിൽ പോലീസ് ബസിനു നേർക്ക് ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടതു കൂടാതെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.