സിഐഎസ്എഫ് ക്യാമ്പിലെ പരിശീലനത്തിനിടെ വെടിവെപ്പ്; ഉന്നം മാറി പതിനൊന്നുകാരന് വെടിയേറ്റു

ചെന്നൈ: സിഐഎസ്എഫ് ക്യാമ്പിലെ പരിശീലനത്തിനിടെ നടത്തിയ വെടിവെപ്പിൽ ഉന്നം മാറി പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ നർത്താമലയിലാണ് സംഭവം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ പരിശീലന ക്യാമ്പിനിടെയാണ് അപകടം.

വീട്ടിൽ ഇരിക്കുകയായിരുന്ന പുകഴേന്തി എന്ന കുട്ടിക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിയേറ്റത്.

രണ്ട് വെടിയുണ്ടകളാണ് വീടിന് നേർക്ക് വന്നത്. ഒന്ന് വീടിന്റെ ചുമരിൽ തറച്ചു. രണ്ടാമത്തേത് കുട്ടിയുടെ തലയിലും തറച്ചു. രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള പുതുക്കോട്ടെ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. നേരത്തെയും സമാനമായ അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.