ബലാത്സംഗം കേസ് പ്രതി ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു

അഹമ്മദാബാദ്: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് 27 കാരനായ പ്രതി ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞത്.

ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതിയിലായിരുന്നു സംഭവം. ഏപ്രിൽ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോക്കലേറ്റ് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന പേടിയിൽ കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. പോക്‌സോ അടക്കം വിവിധ വകുപ്പുകൾ അനുസരിച്ച് ഹസാരിയ പൊലീസാണ് യുവാവിനെ പിടികൂടിയത്.

29 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. 53 തെളിവുകളാണ് കോടതി പരിഗണിച്ചത്.ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് പോക്‌സോ കോടതി ജഡ്ജി പി എസ് കലയ്ക്ക് നേരെ യുവാവിന്റെ പ്രകോപനം. യുവാവ് വലിച്ചെറിഞ്ഞ ചെരിപ്പ് ജഡ്ജിയുടെ തൊട്ടരികിൽ വന്നാണ് വീണത് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ രോഷപ്രകടനം.