മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയ ആൾദൈവം കാളിചരൺ അറസ്റ്റിൽ

റായ്പുർ: മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയ ആൾദൈവം കാളിചരൺ മഹാരാജ് അറസ്റ്റിൽ. റായ്പുർ പോലീസാണ് കസ്റ്റഡിയിലെടുത്തത്.

ഭാഗേശ്വർ ഡാമിന് സമീപം ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കാളിചരണെന്ന് റായപുർ എസ്.പി പ്രശാന്ത് അഗർവാൾ പറഞ്ഞു. മധ്യപ്രദേശ് അതിർത്തിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. വൈകുന്നേരത്തോടെ കാളിചരണിനെ റായ്പുരിൽ എത്തിക്കും.

ഗാന്ധിജിക്കെതിരേയും മുസ്ലീം സമുദായത്തിനെതിരേയും വിവാദ പരാമർശങ്ങളാണ് കാളിചരൺ നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലീം സമുദായത്തിലുള്ളവർ ശ്രമിക്കുന്നത്.

ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നും കാളിചരൺ പറഞ്ഞിരുന്നു. രാഷ്ട്രപിതാവിനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് റായ്പുർ മുൻ മേയർ പ്രമോദ് ദൂബെയാണ് കാളിചരണിനെതിരേ പരാതി നൽകിയത്.