വാക്‌സിനേഷന്‍ പര്യാപ്തമല്ല; ഒമിക്രോണ്‍ ബാധിതരില്‍ പത്തില്‍ ഒന്‍പത് പേരും രണ്ട് ഡോസും വാക്‌സിന്‍ സ്വീകരിച്ചവരെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കൊറോണയുടെ ഏറ്റവും അപകടകാരിയായ വകഭേദം ഒമിക്രോണിനെതിരെ വാക്‌സിനേഷന്‍ മാത്രം പര്യാപത്മല്ലെന്ന് കേന്ദ്രം. ഒമിക്രോണ്‍ വകഭേദം ബാധിച്ച 10 ആളുകളില്‍ ഒമ്പത് പേരെങ്കിലും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ വിശകലനം. വിശകലന ഫലങ്ങള്‍ പങ്കുവെച്ച കേന്ദ്രം മാസ്‌കുകളുടെ ഉപയോഗവും നിരീക്ഷണവും രോഗ വ്യാപക ശൃംഖല തകര്‍ക്കുന്നതില്‍ പ്രധാനമാണെന്ന് ഓര്‍മ്മിപ്പിച്ചു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പുറത്തുവിട്ട വിശകലനത്തില്‍, 27 ശതമാനം കേസുകള്‍ക്കും വിദേശ യാത്രയുടെ ചരിത്രമില്ലെന്ന് കാണിക്കുന്നു. ഇത് സമൂഹത്തില്‍ ഒമിക്രോണിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു.87 പേര്‍ക്ക് (91 ശതമാനം) പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ മൂന്ന് പേര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകളും ലഭിച്ചിട്ടുണ്ടെന്നും ഇത് കാണിക്കുന്നു. രാജ്യത്തെ 183 രോഗബാധിതരില്‍ ഏഴ് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാത്തത്, രണ്ട് പേര്‍ ഭാഗികമായി വാക്‌സിന്‍ എടുത്തിരുന്നു. വിശകലനം ചെയ്തവരില്‍ 73 പേരുടെ വാക്‌സിനേഷന്‍ നില അറിയില്ലെന്നും 16 പേര്‍ വാക്‌സിനേഷന് അര്‍ഹരല്ലെന്നും കേന്ദ്രം അറിയിച്ചു.

ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ വീടുകളില്‍ പകരാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്ത്യയുടെ കൊറോണ-19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ വികെ പോള്‍ മുന്നറിയിപ്പ് നല്‍കി.”ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണില്‍ നിന്നുള്ള വ്യാപനം കൂടുതലായതിനാല്‍ ഇത് വീടുകളില്‍ പടരുന്നുവെന്ന് വ്യക്തമാണ്.
പുറത്ത് പോകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കാത്ത ഒരാള്‍ അണുബാധ കൊണ്ടുവരികയും ഇത് വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗ ബാധയേല്‍ക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈ അപകടസാധ്യത കൂടുതലാണ്. അതിനാല്‍ രോഗബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോ. പോള്‍ പറഞ്ഞു.