പതിനാലുകാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി കാട്ടില്‍ തള്ളി; സുഹൃത്ത് പിടിയില്‍

റാഞ്ചി: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടിൽ തള്ളി. കുട്ടിയുടെ കൈകാലുകളും മറ്റും വെട്ടിമാറ്റിയ ശേഷം മൂന്ന് ചാക്കുകളിലാക്കിയാണ് കാട്ടിൽ ഉപേക്ഷിച്ചത്. ജാർഖണ്ഡിലെ ദേവ്ഗർ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14-കാരന്റെ സുഹൃത്തായ അവിനാശി (19)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് ജസിദിഹ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14-കാരനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്ന് പോയ കുട്ടി തിരികെവന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുട്ടിയുടെ സുഹൃത്തായ മറ്റൊരു 14-കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയിലെടുത്ത്. ഈ കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് എന്താണ് നടന്നതെന്ന് വ്യക്തമായത്.

ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് കൊല്ലപ്പെട്ട 14-കാരനെ വീടിന് പുറത്ത് കണ്ടതെന്ന് കുട്ടി മൊഴി നൽകി. തുടർന്ന് രണ്ടുപേരും കൂടി കുംറാബാദ് സ്റ്റേഷൻ റോഡിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു സുഹൃത്തായ അവിനാശും ഒപ്പംകൂടി. പിന്നീട് ഇവർ തൊട്ടടുത്ത വനപ്രദേശത്തേക്കു പോയി. വഴിയിൽവെച്ച് 14-കാരനും അവിനാശും തമ്മിൽ തർക്കമുണ്ടായി. ഇതോടെ അവിനാശ് കൈയിൽ കരുതിയ കത്തി കൊണ്ട് 14-കാരനെ കുത്തിക്കൊലപ്പെടുത്തിയെന്നും സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി.

കഴുത്തറുത്താണ് കുട്ടിയെ കൊന്നത്. ശേഷം കൈകാലുകൾ വെട്ടിമാറ്റി. മൃതദേഹം പല കഷണങ്ങളായി വീണ്ടും വെട്ടിനുറുക്കി. ഇതെല്ലാം മൂന്ന് ചാക്കുകളിലാക്കി വനത്തിൽ തള്ളിയെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

സുഹൃത്തിന്റെ മൊഴിക്ക് പിന്നാലെ പോലീസ് അവിനാശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. 14-കാരനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. വനത്തിൽനിന്ന് മൃതദേഹവും കണ്ടെടുത്തു. കൊല്ലാൻ ഉപയോഗിച്ച കത്തിയും കൊല്ലപ്പെട്ട കുട്ടിയുടെ മൊബൈൽഫോണും പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.