സ്വകാര്യ ദൃശ്യങ്ങൾ പകർത്തി യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷം വിദ്യാർഥിനികൾ കൊന്നു കുഴിച്ചുമൂടിയ സംഭവം; സുഹൃത്തിനായി ഊർജ്ജിത തിരച്ചിൽ

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ വിദ്യാർഥിനികൾ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു. റെഡ്‌ഹില്‍സ് സ്വദേശി അശോകിനെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

തിരുവള്ളൂർ ജില്ലയിലെ റെഡ്ഹിൽസിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കോളജ് വിദ്യാർഥി പ്രേംകുമാറിനെ (21) സുഹൃത്തിന്റെ സഹായത്തോടെ രണ്ടു പത്താം ക്ലാസ് വിദ്യാർഥിനികൾ കൊലപ്പെടുത്തിയത്. വിദ്യാർഥിനികളെയും അശോകിന്റെ മൂന്നു കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് അരംബാക്കം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:

ഇച്ചങ്ങാട് സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ വണ്ടല്ലൂര്‍ മൃഗശാലയില്‍വച്ചാണു താമ്പരം ഒട്ടേരി സ്വദേശി പ്രേംകുമാർ എന്ന 21കാരനെ പരിചയപ്പെടുന്നത്. രണ്ടു പേരുമായും പ്രേംകുമാർ ‘പ്രണയ’ത്തിലായെങ്കിലും പെൺകുട്ടികൾ പരസ്പരം ഇതറിഞ്ഞിരുന്നില്ല. ഇതിനിടെ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ പകര്‍ത്തുകയും ചെയ്തു. ഇവ പുറത്തുവിടാതിരിക്കാന്‍ പണം നല്‍കണമെന്നായി പിന്നീട് ഇയാളുടെ ഭീഷണി.

കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു പേരിൽനിന്നുമായി ഒരു ലക്ഷം രൂപ പ്രേംകുമാര്‍ തട്ടിയെടുത്തു. ഇതിനുശേഷമാണ് പെൺകുട്ടികൾ രണ്ടു പേരും പ്രേംകുമാറിന്റെ ചതി തിരിച്ചറിയുന്നത്. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടികളില്‍ ഒരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട റെഡ്‌ഹില്‍സ് സ്വദേശി അശോകിന്റെ സഹായം തേടുകയായിരുന്നു. പ്രേംകുമാറിന്റെ ഫോണ്‍ വാങ്ങി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ഥിച്ചത്.

അശോകിന്റെ നിർദേശപ്രകാരം പണം നൽകാനെന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടികൾ പ്രേംകുമാറിനെ ഷോളാവരം ടോള്‍ പ്ലാസയ്ക്കു സമീപത്തേയ്ക്കു വിളിച്ചുവരുത്തി. ഇവിടെവച്ച് അശോകും മൂന്നു കൂട്ടാളികളും ചേർന്ന് പ്രേംകുമാറിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഇച്ചങ്ങാട് ഗ്രാമത്തില്‍ എത്തിച്ച് മർദിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടുകയുമായിരുന്നു.ഒഴിഞ്ഞ പ്രദേശത്തു രക്തക്കറ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസാണു മൃതദേഹം കണ്ടെത്തിയത്. വൈകാതെ പെണ്‍കുട്ടികളെയും അശോകിന്റെ മൂന്നു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. പ്രേംകുമാറിന്റെ ഫോൺ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.